Tuesday, April 25, 2017

ചോദ്യം:

ജലവൈദ്യുത പദ്ധതികള്‍ ഒരു വട്ടം ഉപയോഗിച്ച വെള്ളം വീണ്ടും അതേ ടർബൈൻ കറക്കുന്നതിന് തിരിച്ചെത്തിക്കുന്നതിന് എന്താണ് തടസ്സം?

ഉത്തരം:

ഒരു തടസ്സവുമില്ല എന്നു മാത്രമല്ല, അതാണു ഭാവിയിൽ ലോകത്തെല്ലായിടത്തും വരാൻ പോകുന്നതു്.
എല്ലാരും എല്ലായിടത്തും സോളാർ പാനലുകളും കാറ്റാടിയന്ത്രങ്ങളും ഉപയോഗിക്കുമ്പോൾ ബാറ്ററിയായി ഉപയോഗിക്കാൻ പോകുന്നതു് ഇത്തരം പമ്പ്‌ഡ് സ്റ്റോറേജ് ആയിരിക്കും.
ഏറ്റവും മികച്ച പുതിയ ബാറ്ററികളുടെവരെ ആകമാനമുള്ള ദക്ഷത (റൗണ്ട് ട്രിപ്പ് എഫിഷ്യൻസി) 75 മുതൽ 80 ശതമാനം വരെയേ ഉള്ളൂ. വൻതോതിൽ (മെഗാവാട്ടുകളിൽ) ബാറ്ററി സംവിധാനം പറ്റില്ല. ഭാരിച്ച വിലയും രാസവസ്തുക്കളുടെ പരിസ്ഥിതിപ്രശ്നങ്ങളും അതിനു തടസ്സമാണു്.
അധികമായി ഉണ്ടാക്കുന്ന സരോർജ്ജം ഗ്രിഡ്ഡിലേക്കു കൊടുത്തുകൂടേ എന്നാണെങ്കിൽ, ഗ്രിഡ്ഡിലെ മറ്റുള്ളവരും അതേ സമയത്തു് സോളാർ പാനലുകൾ തന്നെയാണു് ഉപയോഗിക്കുന്നതു്.
വീട്ടിലെ മുരിങ്ങാമരത്തിൽ കുലകുലയായി മുരിങ്ങക്കാ നിൽക്കുന്നുണ്ടു് ഇപ്പോൾ. മൂന്നുമാസം മുമ്പ് സാമ്പാറിലിടാൻ കടയിൽനിന്നു മൂന്നു മുരിങ്ങക്കാ ചോദിച്ചപ്പോൾ വില കേട്ട് പൊള്ളിപ്പോയി. എന്നാൽ, ഇപ്പോൾ ഇഷ്ടം പോലെ മുരിങ്ങയ്ക്കാ വീട്ടിൽ തന്നെ. മുരിങ്ങയ്ക്ക കൊണ്ടു് സാമ്പാർ, മുരിങ്ങക്കാ ഉപ്പേരി, മുരിങ്ങക്കാ വരട്ടിയതു്, മുരിങ്ങക്കാ അച്ചാർ, മുരിങ്ങക്കാ പായസം വരെ ഉണ്ടാക്കി. ഇപ്പോൾ മുരിങ്ങക്ക കണ്ടാൽ വീട്ടിലെ പൂച്ചയ്ക്കുപോലും കലിയാണു്.
എങ്കിൽ ഇതൊക്കെ പൊട്ടിച്ച് കടയിൽ കൊണ്ടുചെന്നു് നല്ല വിലയ്ക്കു കൊടുക്കാമല്ലോ എന്നു കരുതി.
അവിടെ ചെന്നപ്പോൾ അയാളുണ്ടു് ഇങ്ങോട്ട് ഫ്രീയായി മുരിങ്ങക്കാ തരാൻ നിൽക്കുന്നു! ഒന്നുകൂടി ബലം പിടിച്ചാൽ അതുവാങ്ങിക്കൊണ്ടുവന്നു് സ്ഥലം കാലിയാക്കുന്നതിനു് ഇങ്ങോട്ട് പൈസ പോലും തന്നെന്നിരിക്കും!
ഇതൊക്കെയാണെങ്കിലും, രണ്ടുമൂന്നുമാസം കൂടി കഴിഞ്ഞാൽ അയാൾ കടയിലും ഞാൻ വീട്ടിലും വന്ധ്യവന്ദിതനായി നിൽക്കുന്ന മുരിങ്ങമരങ്ങളെ നോക്കി വെള്ളമിറക്കുന്നുണ്ടാവും.
ഇതൊക്കെയാണെങ്കിലും, വൈകുന്നേരം, ഏറെ വൈദ്യുതി ആവശ്യമുള്ള നേരത്തു് ഇപ്പറഞ്ഞ ഗ്രിഡ്ഡിൽ ആരുടേയും കയ്യിൽ വൈദ്യുതി കാണില്ല. കാരണം അവരും സോളാറാണു് ഉപയോഗിക്കുന്നതു്.
അപ്പോൾ വൈകിട്ടെന്താ പരിപാടി?
അതിനെന്താ? അവർക്കു് അവരുടെ നാട്ടിൽ കൽക്കരിയും ഡീസലും നാച്ചുറൽ ഗ്യാസുമൊന്നും ഉപയോഗിച്ചുകൂടേ? നമ്മുടെ നാട്ടിലാണെങ്കിലല്ലേ പരിസരമലിനീകരണമൊക്കെയുള്ളൂ? ഉത്തരാഞ്ചലിലും ബിഹാറിലുമൊക്കെ എന്തു കുന്തമായാലും നമുക്കെന്താ?
അവരവിടെ കൽക്കരി കത്തിക്കട്ടെ. ഇത്തിരി ചുമയും കുരയുമൊക്കെയുണ്ടെങ്കിലും ഇഷ്ടം‌ പോലെ വൈദുതിയുണ്ടാക്കട്ടെ. അവരുടെ ആവശ്യത്തിനു തികഞ്ഞാലും ഇല്ലെങ്കിലും നമ്മൾക്കു് ഡിസ്കൗണ്ട് റേറ്റിൽ അയച്ചുതരട്ടെ. നമ്മൾ ദൈവത്തിന്റെ സ്വന്തം മോൻമാരല്ലേ?
കൂടാ!
കാരണം ആഗോളവ്യാപകമായി അവയുടെ ഉപയോഗം ഐക്യരാഷ്ട്രസഭ തന്നെ നിരോധിച്ചെന്നു വരാം. അതും വെറും നാലഞ്ചുകൊല്ലത്തിനിടയിൽ തന്നെ. സംഗതി അത്ര സീരിയസ്സാണു്.
:(
അപ്പോഴാണു് നമ്മുടെ തലയിൽ വെയിലുദിക്കുക.
ഉച്ചയ്ക്കു് ആവോളം വെയിൽ കിട്ടുമ്പോൾ സോളാർ ഉപയോഗിച്ചു് നദിയുടെ കീഴറ്റത്തുനിന്നും മുകളിലേക്കു് അരിപ്രാഞ്ചി മോട്ടോർ പമ്പ് സെറ്റ് വെച്ച് അണക്കെട്ടിനു മുകളിലേക്കു് (റിസർവ്വോയറിലേക്കു്) പമ്പ് ചെയ്യുക. എന്നിട്ട് വൈകുന്നേരം അതേ അരിപ്രാഞ്ചി മോട്ടോർ പമ്പ് സെറ്റ് ടർബൈൻ ജനറേറ്റർ ആയി തിരിച്ചും കറങ്ങും.
അരിപ്രാഞ്ചി ആരാ വില്ലൻ!
പത്മശ്രീയല്ല പരമവീരചക്രം തന്നെ കൊടുക്കേണ്ട ഈ അരിപ്രാഞ്ചിയുടെ ശരിക്കുമുള്ള പേരു് ഫ്രാൻസിസ് ടർബൈൻ എന്നാണു്. ഒരു ദിശയിൽ എണ്ണൂറു മീറ്റർ വരെ ഉയരത്തിലേക്കു് പമ്പു ചെയ്യാനും മറുദിശയിൽ അത്ര തന്നെ ഉയരത്തിൽനിന്നും വെള്ളമെടുത്തു് ടർബൈനായി കറങ്ങി അതേ മോട്ടോർ ജനറേറ്ററാക്കി ഇങ്ങോട്ടു കറന്റ് തിരിച്ചുനൽകാനും അതിനു കഴിയും.
എഫിഷ്യൻസി?
നാം വീട്ടിൽ ഉപയോഗിക്കുന്ന 27% എഫിഷ്യൻസിയുള്ള അര HPയുടെ കോയമ്പത്തൂർ പമ്പ് സെറ്റല്ല അരിപ്രാഞ്ചിയുടേതു്.
റൗണ്ട് ട്രിപ് എഫിഷ്യൻസി 90 മുതൽ 95% വരെയുണ്ടു് അതിനു്. ജപ്പാനിലെ മിടുമിടുക്കുള്ള ചുള്ളന്മാർ (ചുള്ളത്തികളും) പറയുന്നതു ശരിയാണെങ്കിൽ ചിലപ്പോൾ അതിനിയും കൂടിയെന്നും വരും.
ബാറ്ററിയോടു പോവാൻ പറ! വേണമെങ്കിൽ അതു നമുക്കു് ഇലക്ട്രിൿ കാറുകളിലും ടൂ-വീലറുകളിലും ബസ്സുകളിലും ഉപയോഗിക്കാം. അതും സൂപ്പർ കപ്പാസിറ്ററുകളും അൾട്രാ-കപ്പാസിറ്ററുകളും ചീപ്പായി കിട്ടുന്നതുവരെ മാത്രം.
അതിരപ്പിള്ളിക്കു് ബദലായി സോളാറും കാറ്റാടിയും ഉപയോഗിച്ചുകൂടേ എന്നു ചോദിക്കുന്ന മിടുക്കന്മാരുണ്ടല്ലോ, അവർക്കുള്ള ഉത്തരം കൂടിയാണീ മുരിങ്ങക്കാ ബിസിനസ്സ്.


ചോദ്യം: ജലവൈദ്യുത പദ്ധതികള്‍ ഒരു വട്ടം ഉപയോഗിച്ച വെള്ളം വീണ്ടും അതേ ടർബൈൻ കറക്കുന്നതിന് തിരിച്ചെത്തിക്കുന്നതിന് എന്താണ് തടസ്സം? ഉത്തരം: ...